Saturday, September 9, 2017

ചേര്‍ന്നൊഴുകുന്നവര്‍

രണ്ടു വൻകരകളിലാണെങ്കിലും
ഒത്തുകൂടുമ്പോൾ ഒന്നിച്ചൊഴുകുന്ന നദികളുണ്ട്. 
ഓർമ്മകളുടെ കുഞ്ഞോളങ്ങൾ പതഞ്ഞു പൊങ്ങുന്ന ഓളപ്പരപ്പുകളിൽ
അവർ പരസ്പരം പിറുപിറുക്കാറുണ്ടത്രേ ! ! !



ഗുരു

ഇരുളില്‍ വെളിച്ചമായവര്‍ക്കും, 
മനസ്സില്‍ നന്മ നിറച്ചവര്‍ക്കും,
കാലിടറിയപ്പോള്‍ കൂടെ നിന്നവര്‍ക്കും,
ഉള്ളു തുറന്നു സ്നേഹിച്ചവര്‍ക്കും,
തെറ്റുകളില്‍ ശകാരിച്ചവര്‍ക്കും,
തോല്‍വികളില്‍ കൈപിടിച്ചുയര്‍ത്തിയവര്‍ക്കും
വിജയങ്ങളില്‍ അഭിനന്ദിച്ചവര്‍ക്കും,
ഒരേ പേരാണ് . . . 'ഗുരു' 



സൗഹൃദം

മഴയ്ക്കപ്പുറത്തെ മാനത്തെ-
മാരിവില്ലല്ല സൗഹൃദം. 
തീരത്തിന്‍ മാറിലെ തീരാ-

നനവാണു സൗഹൃദം.


Sunday, July 30, 2017

അന്ത്യം

വരികള്‍ വിടരുന്ന ഒരു പേനയുണ്ടായിരുന്നു.
മറിച്ചിട്ട മഷിക്കുപ്പിക്ക് മുന്പില്‍,
അന്നൊരിക്കലതാത്മഹത്യ ചെയ്തു.



നനവ്

ഇനിയൊരു ജന്മം മരമായ്‌ ജനിക്കണം.
നിന്‍റെ മഴയനക്കങ്ങള്‍ക്കപ്പുറത്ത്,
ചോര്‍ന്നൊലിക്കുന്ന ചില്ലകളുള്ള ഒരു മരം.


Wednesday, March 29, 2017

എഴുതിയടുക്കും നിന്നിലേക്ക്‌

മഷിയുണങ്ങാത്ത പേനയുണ്ട് . . .
ഒടുങ്ങാത്ത ഓര്‍മ്മകളുണ്ട് . . .
നിന്നിലേക്കെത്താന്‍ ഇതിലുമധികമായ് 
എനിക്കെന്തു വേണം പെണ്ണേ. . 



നിനക്കായ്

നിലാവിന്‍റെ കൊമ്പില്‍ നിശാഗന്ധി പൂത്തു
നിനക്കായി മാത്രം സഖീ . . .
മിടിക്കുന്നിതെന്‍റെ മനസ്സിന്‍റെ താളം 
മിഴിക്കൂട്ടിലെന്നും പ്രിയേ . . .
നിലാവിന്‍റെ കൊമ്പില്‍ . . .
അന്നൊരാ സന്ധ്യയില്‍, കുളിര്‍ പെയ്ത മാരിയില്‍ 
നീയെന്‍റെ ചാരെ അണിഞ്ഞു നിന്നു
പറയാന്‍ മറന്നൊരാ വാക്കിന്‍റെ തുമ്പത്തു 
പ്രണയം മെല്ലെ പെയ്തൊഴിഞ്ഞു . . .
നിലാവിന്‍റെ കൊമ്പില്‍ നിശാഗന്ധി പൂത്തു
നിനക്കായി മാത്രം സഖീ . . .
മിടിക്കുന്നിതെന്‍റെ മനസ്സിന്‍റെ താളം 
മിഴിക്കൂട്ടിലെന്നും പ്രിയേ . . .
നിലാവിന്‍റെ കൊമ്പില്‍ . . .
വീണ്ടുമൊരു ധനുമാസ പുലരിയില്‍ നീ നിന്‍റെ 
നെറുകയില്‍ കുങ്കുമം ചാര്‍ത്തിയില്ലേ?
ചൂടാതെ പോയ്‌ നീ, നിനക്കായ് കൊരുത്തൊരെന്‍
സ്നേഹമാം സിന്ദൂര വര്‍ണ്ണമാല്യം  
നിലാവിന്‍റെ കൊമ്പില്‍ നിശാഗന്ധി പൂത്തു
നിനക്കായി മാത്രം സഖീ . . .
മിടിക്കുന്നിതെന്‍റെ മനസ്സിന്‍റെ താളം 
മിഴിക്കൂട്ടിലെന്നും പ്രിയേ . . .

 നിലാവിന്‍റെ കൊമ്പില്‍ . . .