Monday, September 19, 2011

കവിത


അന്നോരാ സന്ധ്യയില്‍,
എന്‍ ചാരുകസേരക്കടുത്ത്, ഉമ്മറപ്പടിയില്‍
അവള്‍ വന്നിരുന്നു, കവിത . . . ..
ഒരു നേര്‍ത്ത തേങ്ങലോടെ തന്‍ കഥ പറയുവാന്‍ തുടങ്ങി.
കാട്ടില്‍ ജനിച്ചു ,  കാടര്‍ വളര്‍ത്തി.
നാട്ടില്‍ പഠിച്ചു , പരിഷ്കൃതയായി.
എഴുത്താണിയില്‍ നിന്ന് പേനയിലെത്തിയപ്പോള്‍
മെലിഞ്ഞു സുന്ദരിയായി.
നോക്കാന്‍ പേടി തോന്നുന്ന 'തടിച്ച സമൃദ്ധ' ശരീരം കളഞ്ഞ്,
ആരുടേയും കണ്ണുടക്കുന്ന 'മെലിഞ്ഞ' ഒന്ന് സ്വന്തമാക്കി.
കഥയ്ക്കൊടുവില്‍ ഒറ്റ ചോദ്യം,
“ എനിക്കൊരു ജീവിതം നല്‍കുമോ ? ”
വീണ്ടും 'ശോഷിച്ചുണങ്ങാന്‍' മടിയില്ലെങ്കില്‍
കൂടിക്കൊളാന്‍ പറഞ്ഞു ഞാന്‍.
ഇന്ന് മെലിഞ്ഞുണങ്ങിയൊരു ഈരടിയായ്‌
അവളെന്‍ തൂലികത്തുമ്പില്‍ പുഞ്ചിരിതൂകി നില്‍ക്കുന്നു. 


Sunday, September 11, 2011

രക്തദാഹി


പ്രണയമേ . . .
ഞാനല്ലലോ നിന്നെ കൊലപെടുത്തിയത്?
എന്നിട്ടും,
നിദ്രാവിഹീന രാത്രികളില്‍ നിന്‍റെ പ്രേതം,
എന്തിനെന്‍റെ ഓര്‍മ്മയുടെ പിന്‍ ഗളത്തില്‍
ദൃമ്ഷ്ടയിറക്കുന്നു?

പ്രണയം


ബാല്യത്തില്‍,
അവളുടെ കുപ്പിവളക്കൈക്കുള്ളിലെ മഷിത്തണ്ടിന്‍റെ
നനവായിരുന്നു എന്‍റെ  പ്രണയം .
കൌമാരത്തില്‍ ,
പരസ്പരം എല്ലാമറിഞ്ഞിട്ടും പറയാതെ -
മാറ്റിവച്ചൊരാ വാക്കുകളായിരുന്നു എന്‍റെ പ്രണയം.
യൌവനത്തില്‍ ,
അവളുടെ പ്രാരബ്ധത്തിന്‍ വിയര്‍പ്പുത്തുള്ളിയായ്‌
മാറിയെന്‍റെ   പ്രണയം.
വാര്‍ദ്ധക്യത്തില്‍ ,
അവള്‍ ചുണ്ടോടു ചേര്‍ത്തോരാ ഗുളികത്തുംബി-
ലുറങ്ങിയെന്‍റെ  പ്രണയം.
അവസാനം പട്ടടയില്‍ എരിഞ്ഞടങ്ങുബോള്‍,
അവള്‍ തന്‍ കണ്ണില്‍നിന്നുതിര്‍ന്നു വീണോരാ -
അശ്രുബിന്ധുവില്‍ എന്‍റെ പ്രണയം മരിക്കുന്നു.